2012, ഏപ്രിൽ 13, വെള്ളിയാഴ്‌ച

"പൊന്നു വയ്ക്കേണ്ടിടത്തു  പൂവു മാത്രം വച്ചു.......
കണ്‍തുറന്നു കണി കണ്ടു  ധന്യരായോര്‍ നമ്മള്‍.".

 ഹൃദയപൂര്‍വ്വം
 അനാമിക ബ്ളോഗിന്റെ
 വിഷു ആശംസകള്‍....


2012, ഏപ്രിൽ 11, ബുധനാഴ്‌ച

എന്നു വ്യസനസമേതം എട്ടാം ക്ളാസ്സ്(ചൂണ്ടു വിരല്‍)കലാധരന്‍മാഷ്)

പ്രിയ ചെങ്ങാതീ/ സ്നേഹിതരേ
എന്നെ പറിച്ചു മാറ്റാനുള്ള തീരുമാനം പത്രങ്ങളില്‍ വായിച്ചു കാണും.
ഞാന്‍ എവിടെ ആയാലും കുട്ടികള്‍ ഏഴില്‍ നിന്നും ജയിച്ചു വരുന്നവര്‍ തന്നെ .എനിക്ക് അതില്‍ വിഷമം ഇല്ല
പക്ഷെ നിങ്ങളെ ഓര്‍ക്കുമ്പോള്‍ ..
ഇനി മുതല്‍ ഹൈസ്കൂളില്‍ പഠിപ്പിക്കാന്‍  നിങ്ങള്ക്ക് ബിരുദാനന്തര ബിരുദം വേണം. ഇപ്പോള്‍ തന്നെ പത്തിരുപതിനായിരം അധ്യാപകര്‍ ഈ യോഗ്യത  ഉള്ളവര്‍ ആണ്. അവര്‍ ഒമ്പത് മുതല്‍ പഠിപ്പിക്കും.
യോഗ്യത ഇല്ലാത്തവരെ എന്ത് ചെയ്യും?. ശമ്പളം സംരക്ഷിച്ചു പെന്‍ഷന്‍ ആകും വരെ ഹൈസ്കൂളില്‍ നിര്‍ത്തുമോ ? ഏയ്‌ .അതുണ്ടാവില്ല. കാരണം അവര്‍ ഒമ്പതില്‍ പഠിപ്പിക്കാന്‍ യോഗ്യത ഉള്ളവര്‍ അല്ലല്ലോ. അപ്പോള്‍ പിന്നെ ശമ്പളം സംരക്ഷിച് അയോഗ്യരെ യു പി യിലേക്ക് ഇറക്കി വിടും. ഇന്നലെ വരെ ഹൈസ്കൂള്‍ മാഷായിരുന്ന പ്രഭാകരന്‍ സര്‍  ,മെഴ്സിടീച്ചര്‍ എല്ലാം നാളെ മുതല്‍ യുപി സ്കൂളിലേക്ക്  .എന്നോടൊപ്പം അവര്‍ക്ക് പോരേണ്ടി വരുമോ? അങ്ങനെ വന്നാല്‍ അവര്‍ അതിനു സമ്മതിക്കുമോ? അവരുടെ തസ്തികയുടെ പേര് തരം താഴ്ത്തി മാറ്റിക്കൊടുക്കുന്നത് എളുപ്പം സാധ്യമാണോ ? ആലോചിച്ചിട്ട് ഒരു എത്തും പിടീം കിട്ടുന്നില്ല .


യു പി സ്കൂളില്‍ ബിരുദവും ബി എഡും വേണമത്രേ !
ഒരു സിംഗിള്‍ മാനേജ് മെന്റ് സ്കൂളിലെ ഏഴാം ക്ലാസ് ഇന്നലെ വിളിച്ചു പറഞ്ഞു അവിടെ ബിരുദം ഉള്ള ആരും ഇല്ലെന്നു. എല്ലാം ടി  ടി സി .!
ഇങ്ങനെ ഉള്ള സ്കൂളില്‍ പഴയ അവസ്ഥ തുടരുമോ ?
എട്ടാം ക്ലാസില്‍ നിന്നും കുടിയിറക്കി  വിടുന്ന /അല്ലെങ്കില്‍ ബിരുദവും ബി എഡും ഉള്ളവര്‍ക്ക് പുതിയ സ്കെയില്‍ നല്‍കണ്ടേ? . യുപി സ്കൂളില്‍ രണ്ടു തരം അധ്യാപകര്‍. തുല്യ ജോലി. വേതനം രണ്ട്. അങ്ങനെ സംഭവിച്ചാല്‍  ഇത് അധ്യാപകര്‍  വക വെച്ച് കൊടുക്കുമോ എന്നും അറിയില്ല.അല്ല യു പി സ്കൂളില്‍ ബിരുദം ബി എഡും ഇല്ലാത്തവരെ എന്ത് ചെയ്യും ? ആക്രി തൂക്കി വില്‍ക്കും പോലെ വില്കാന്‍ പറ്റില്ലല്ലോ .അവരെ   എല്‍ പിയിലേക്ക് തുരത്തി ഓടിക്കുമോ ? 


എല്‍ പി  സ്കൂളില്‍ മാനേജര്‍മാര്‍ ആഘോഷം നടത്തും ഒരു ക്ലാസ് കൂടി വരികയല്ലേ .ഒരു മുറി പണിതാലും വേണ്ടില്ല അഞ്ചാം ക്ലാസ് പുതിയ സാധ്യത തുറന്നിടും.
പക്ഷെ എല്‍ പി അധ്യാപകര്‍ ഹിന്ദീം പഠിപ്പിക്കേണ്ടി വരില്ലേ. അല്ലെങ്കില്‍ എന്ത് ഹിന്ദി ! 


യു പി സ്കൂള്‍ ഇപ്പോള്‍ പഴയ കഥയുടെ  പാരടി പാടുകയാണ് .

"അഞ്ചു പോയി എട്ടു കിട്ടി ഡും ഡും "  
എനിക്ക് സന്തോഷം ഒരു വന്‍മതില്‍ തകരുന്നതില്‍ ആണ്. പ്ലസ് ടു വന്നപ്പോള്‍ ചില സ്കൂളുകളില്‍  അവര്‍ക്കായി പ്രത്യേക സ്റാഫ് റൂം .പത്രാസ് സൌകര്യങ്ങള്‍. പുത്തന്‍ വര്‍ഗ വിഭജനം. ഒന്നിചിരുന്നാല്‍ ലോകാവസാനം എന്ന് പ്രച്ചരിപ്പിച്ചവര്‍ ഇനി ഒമ്പതിലും എട്ടിലും കൂടി പഠിപ്പിക്കേണ്ടി വരില്ലേ. അല്ലെങ്കില്‍ ഒമ്പതില്‍ പഠിപ്പിക്ക്ന്നവര്‍ പ്ലസ് ടുവിനും പഠിപ്പിക്കില്ലേ .സ്റാഫ് റൂം മതില്‍ ഇടിഞ്ഞു വീഴും. 
പ്രിന്‍സിപ്പല്‍ ഹെഡ് മാഷ്‌ പോര് മുറുകുമോ അവസാനിക്കുമോ? 
എച് എം പ്രമോഷന്‍ കൊതിച്ചിരുന്ന ഹൈ സ്കൂളുകാര്‍ക്കു   അത് കിട്ടാക്കനിയാകുമോ?


മീറ്റര്‍ സ്കെയില്‍ വെച്ച് മണിക്കൂറും പിരീടും ഒക്കെ അളന്നു മാസ്റര്‍ സ്കെയിലില്‍ തസ്തികയും ശമ്പളവും നല്‍കുന്ന അവസ്ഥയില്‍ മാറ്റം വരുമോ? പ്രത്യേകിച്ചും സ്പെഷ്യലിസ്റ്റ് അധ്യാപകര്‍.  പാര്‍ട്ട് ടൈമിലും ഫുള്‍ ടൈമിലും ഓടുന്നവര്‍ .


എട്ടു  വരെ താഴേക്കു പോകുമ്പോള്‍ നമ്മുടെ ഡി ഇ ഓ സാര്‍ യു പിയിലേക്ക് പോകുമോ? എ ഇ ഓ സാര്‍ എല്‍ പിയിലെക്കും.? ചിന്തിച്ചു ചിന്തിച്ചു വരുമ്പോള്‍...
ആശങ്കള്‍ പങ്കുവെക്കാന്‍ കാരണം ഉണ്ട് .കുറെ നാള്‍ മുമ്പ് വര്‍ക്കി മാഷ്‌ വീമ്പു പറഞ്ഞു 'എന്നെ ക്ലാസ് ചാര്‍ജില്‍ നിന്നും ഒഴിവാക്കി' 
.മൂപ്പര് യു പി സ്കൂളിലെ എച് എം ആണ് .പ്രകടനവും നടത്തി. ബാനറിന്റെ മുമ്പില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ മാഷ്‌ മിണ്ടാ വൃതത്തിലാ.. അതുപോലെ ആള്‍ക്കാര്‍ക്ക് വിഷമം വരുമോ എന്നാ പേടി.


അടുത്ത മാസം ടി സി വാങ്ങാന്‍ കുട്ടികള്‍ വരും 
അഞ്ചിലേക്കും   എട്ടിലേക്കും  അവര്‍ ഏതെങ്കിലും സ്കൂളില്‍ ചേര്‍ന്ന്  യൂണിഫോമും തയ്പ്പിച്ചു കഴിഞ്ഞു പറയുമോ ഇതല്ല ഇവിടല്ല നിന്റെയൊക്കെ പ്രവേശനോത്സവം എന്ന് .
പുതിയ സ്കൂളിലെ പുതിയ യൂണിഫോം വേണ്ടി വരുമോ ?


ഇതുവരേം ഹാജര്‍ ബുക്കില്‍ നിന്നും കുട്ടികളുടെ പേര് വെട്ടി ശീലിച്ച മാഷന്മാര്‍  ഇനി  മാഷന്മാരുടെ പേര് ഇടയ്ക്ക് വെച്ച് ഹാജര്‍ ബുക്കില്‍ നിന്നും ആരെങ്കിലും വെട്ടുമോ ? എല്‍ പി സ്കൂളിലേക്ക്/യു പി സ്കൂളിലേക്ക്  ടി സി കൊടുക്കുമോ ?
പി ടി എ തെരഞ്ഞെടുപ്പിന് മുമ്പല്ലെങ്കില്‍ ചിലരുടെ സ്ഥാനവും പോകും.


എല്‍ പി സ്കൂളുകളില്‍ പുതിയ ക്ലാസ് റൂം പണിയണം .ഹൈസ്കൂളും പ്ലസ് ടുവും വിളക്കി  ചേര്‍ക്കാന്‍ ചിലയിടത്തെങ്കിലും പുതിയ പ്ലസ് ടു അനുവദിക്കണം.( അപ്പോള്‍ ചിലത് അണ്‍ എക്നോമിക് ആകും.) പുതിയ കെട്ടിടം പണിയണം.
വിദ്യാഭ്യാസ ജില്ലകളെ പുനക്രമീകരിക്കണം.നിയമോം ചട്ടം മാറ്റി എഴുതണം 
ആകെ ഒരു പൊളിച്ചെഴുത്ത് .
അപ്പോള്‍ സമരോം സ്റാഫ് റൂം ചര്‍ച്ചേം സെമിനാറും തകൃതി നടക്കും കേരളമല്ലേ ?.
അങ്ങനെ കുട്ടികളുടെ പഠിത്തം ദുര്‍ബലമാകുമോ?
നിരന്തര മൂല്യ  നിര്‍ണയം ഇല്ലാതെ ആള്‍ പ്രമോഷന്‍ അവകാശ നിയമത്തില്‍ പറയുന്നില്ലല്ലോ എന്ന് ആരോ അടക്കം പറഞ്ഞത്  ഞാന്‍ കേട്ടു. ഗുണമേന്മ ഉള്ള  വിദ്യാഭ്യാസ   അവകാശത്തിനു വേണ്ടിയാണല്ലോ ഇതെല്ലാം .


പാവം ഒന്നാം ക്ലാസ് .അതിന്റെ വിഷമം കാണുമ്പോള്‍ സങ്കടം.
അഞ്ചര പ്രായക്കാര്‍ മാത്രമേ വരാവൂ.
അതിനു താഴെ ഉള്ളവര്‍ എല്ലാം സ്വകാര്യ അണ്‍ എയിഡടു  സ്കൂളുകളില്‍  പോയേക്കാം .
ഒന്നാം ക്ലാസില്‍ ആളില്ലാ ബഞ്ചുകള്‍ കൂടുമോ .
ടീച്ചര്‍ കഥയും പാട്ടും മറന്നു പോകുമോ? എല്ലാ പ്രൈമറി  സ്കൂളിലും  പ്രീ സ്കൂള്‍ കൂടി തുടങ്ങണമെന്ന് അവകാശ നിയമം .അതിന്റെ ഉത്തരവെങ്കിലും എപ്പോള്‍ വന്നിരുന്നെങ്കില്‍ എന്നാ ഒന്നാം ക്ലാസിന്റെ പ്രാര്‍ത്ഥന. സമയം തെറ്റി വന്നിട്ടെന്തു കാര്യം ?


കഞ്ഞീം പയറും കൊണ്ടു വന്ന ചാക്കുമായി അവധിക്കാലത്ത്‌   പിള്ളേരെ പിടിക്കാന്‍ വീട് വീടാന്തരം കേറി ഇറങ്ങുന്ന അധ്യാപകര്‍ .പുത്തനുടുപ്പും യാത്രാ സൌജന്യോം ബുക്കും കുടേം ഒക്കെ വാഗ്ദാനം ചെയ്തു അഡ്വാന്‍സ്  കൊടുത്തു ഡിവിഷന്‍ നിലനിറുത്താനുള്ള പെടാപ്പാട് ഇത്തവണ   പൊളിഞ്ഞു. ഏതു ക്ലാസില്‍ എന്ന് പറഞ്ഞാ ചെല്ലുക.അഞ്ചും എട്ടും ക്ലാസൊക്കെ ത്രിശങ്കു സ്വര്‍ഗത്തില്‍ അല്ലെ. കാലിചാക്ക്  തൂക്കി വില്കാം .


ഓള്‍ പ്രമോഷന്‍ ആയിട്ടും പ്രമോഷന്‍ ലിസ്റ്റ് തയ്യാറാക്കണമെന്ന് എച് എം .ആള്‍ പ്രമോഷനല്ലേ പിന്നെന്തിനാ വാര്ഷികപ്പരീക്ഷേടെ പേപര്‍  നോക്കുന്നതെന്ന് സ്റാഫ്  സെക്രടറി .'കണ്ഫ്യൂഷന്‍ തീര്‍ക്കണമേ' എന്ന് എസ ആര്‍ ജിയില്‍ അജണ്ട. അത് കേട്ട്  കുട്ടികള്‍ ചിരിക്കുന്നു.ഈ ടീച്ചര്‍മാരുടെ ഫലിതങ്ങള്‍ .അവധിക്കാല വിനോദങ്ങള്‍ .


 ചിലരെ തോല്‍പ്പിച്ചു ഡിവിഷന്‍ ഒപ്പിക്കാനും ഇനി പറ്റില്ലെന്ന്  ..


അധ്യാപക പരിശീലനം ഈ അവസരത്തില്‍ പ്രചോദനം ഏകാന്‍ എത്തും എന്ന് പറയുന്നു.
അധ്യാപകര്‍ക്കുള്ള യോഗ്യതാ പരീക്ഷയും ഇടവപ്പാതിയോടൊപ്പം വരുമായിരിക്കും. 
നല്ല ഒരു കുട വാങ്ങാന്‍ മറക്കരുത്. സിലബസ് എകീകരിക്കുംമ്പോഴും  ചൂടാം .പരിശീലനത്തിന് പോകുമ്പോഴും  ചൂടാം .ഒരു കുടക്കീഴില്‍ നാമെല്ലാം എത്തുമായിരിക്കും. പത്മാവതി ടീച്ചര്‍ മറക്കുട  വാങ്ങി ക്കഴിഞ്ഞു 


ഈ കത്തിന് മറുപടി ? ഏതു വിലാസത്തില്‍ അയയ്ക്കും ? കുടിയിറക്കപ്പെടുന്നവര്‍ പരസ്പരം ചോദിക്കുന്ന ആ ചോദ്യം അല്ലെ?


കത്ത്   നിറുത്തുകയാണ്. വീണ്ടുമൊരിക്കല്‍ എഴുതാന്‍ കഴിഞ്ഞില്ലെന്നു വരാം .എങ്കിലും മറക്കരുത്.
 എന്ന് വ്യസനസമേതം
 സ്വന്തം  എട്ടാം  ക്ലാസ് 
ഒപ്പ്

ജാതി സെന്‍സസ്

സംസ്ഥാനത്തെ ജാതി സെന്‍സസ് ഏപ്രില്‍ മാസം 10ന് ആരംഭിക്കുകയാണ്. 1931നു ശേഷം ആദ്യമായാണ് ജാതി തിരിച്ചുള്ള സെന്‍സസ് എടുക്കുന്നത്. ഇതുവരെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ കണക്കെടുപ്പു മാത്രമേ നടത്തിയിരുന്നുള്ളൂ. 16,000 ഓളം വരുന്ന എന്യൂമറേറ്റര്‍മാര്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലുമെത്തി വിവരങ്ങള്‍ ശേഖരിക്കാനാണ് പരിപാടി. സെന്‍സസിലൂടെ ശേഖരിക്കുന്ന വ്യക്തിപരമായ വിവരങ്ങളൊന്നും പ്രസിദ്ധീകരിക്കില്ല. പൊതുവിവരങ്ങള്‍ മാത്രമായിരിക്കും പുറത്തുവരിക. ഈ സെന്‍സസിലൂടെ എടുക്കപ്പെടുന്ന വിവരങ്ങളുടെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുമെന്നും സെന്‍സസ് ഡയറക്ടറേറ്റ് ഉറപ്പു നല്‍കിയിട്ടുണ്ട്. ജാതി ഒഴികെയുള്ള വിവരങ്ങള്‍ രണ്ടാമതൊരിക്കല്‍ കൂടി പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമാകും അന്തിമമായി പ്രസിദ്ധീകരിക്കുക. എന്യൂമറേറ്റര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഡേറ്റ എന്ററി ഓപ്പറേറ്റര്‍ (DEO)അപ്പോള്‍ തന്നെ കൈവശമുള്ള ചെറു കമ്പ്യൂട്ടറിലേക്കു പകര്‍ത്തും. ശേഖരിക്കുന്ന വിവരങ്ങള്‍ അതാത് ദിവസം തന്നെ ഡാറ്റാ സെന്‍ററിലേക്ക് അപ്ലോഡ് ചെയ്യും.

2012, ഏപ്രിൽ 7, ശനിയാഴ്‌ച

"അനാമിക"യുടെ വായനക്കാര്‍ക്കെല്ലാവര്‍ക്കും
സന്തോഷത്തിന്റെ ,സമാധാനത്തിന്റെ, ശാന്തിയുടെ
ഈസ്ററര്‍ -വിഷു ആശംസകള്‍

2012, ഏപ്രിൽ 6, വെള്ളിയാഴ്‌ച

പത്താം ക്ളാസ്സിലെ ഐ.ടി. പരിശീലനം ​ഏപ്രില്‍ 9 മുതല്‍

സങ്കീര്‍ണമായ ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ച് ഭൂപടങ്ങള്‍ തയ്യാറാക്കാനും സ്വന്തമായി അനിമേഷന്‍ ഫിലിമുകള്‍ നിര്‍മിക്കാനും പത്താം ക്ലാസിലെ കുട്ടികളെ പഠിപ്പിക്കുന്നു.
  •  വെബ്‌സൈറ്റ് നിര്‍മാണം
  • കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിങ്
  • ഗ്രാഫിക് ഡിസൈന്‍
  • ഡാറ്റാബേസ് തയ്യാറാക്കല്‍ തുടങ്ങി ഐ.ടി. മേഖലയുടെ ആഴമേറിയ തലങ്ങളിലേക്ക് കുട്ടികളെ കൈപിടിച്ചുകൊണ്ടുപോകുന്ന രീതിയിലാണ് പത്താംക്ലാസിലെ ഐ.ടി. പാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. വ്യത്യസ്തമായ രൂപകല്പനയോടെയാണ് പത്താംക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിന് ഐ.ടി. Oസ്‌കൂള്‍ അന്തിമ രൂപം നല്‍കിയിരിക്കുന്നത്.

എട്ടും ഒമ്പതും ക്ലാസുകളിലെ പാഠപുസ്തക പരിഷ്‌കരണത്തിന്റെ ചുവടുപിടിച്ചാണ് പത്തിലെ പുസ്തകവും തയ്യാറാക്കിയത്. ലോഗോ നിര്‍മാണം, ഡേറ്റാബേസ് മാനേജ്‌മെന്റ് എന്നിവ പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു. ജി..എസ്. ഉപയോഗപ്പെടുത്തി പ്രാദേശിക തലത്തിലുള്ള വികസനാസൂത്രണങ്ങള്‍ക്ക് ഡിജിറ്റല്‍ ഭൂപടങ്ങള്‍ തയ്യാറാക്കാന്‍ കുട്ടികളെ പ്രാപ്തമാക്കുന്ന പാഠഭാഗവുമുണ്ട്. എസ്.കെ. പൊറ്റെക്കാട്ടിന്റെ 'ഒരു ദേശത്തിന്റെ കഥ'യില്‍ നിന്നുള്ള ഉദ്ധരണിക്കുശേഷം വിക്കിമാപ്പില്‍ തന്റെ സ്‌കൂള്‍ രേഖപ്പെടുത്താന്‍ കുട്ടിക്ക് കഴിയും. തുടര്‍ന്ന് ചുറ്റുപാടിലെ റോഡും തോടുമെല്ലാം ഭൂപടത്തില്‍ അടയാളപ്പെടുത്താം.
സ്‌കൂളിലേക്കുള്ള വഴി വീതി കൂട്ടിയാല്‍ എത്ര കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കണമെന്നുവരെ കണ്ടെത്താന്‍ കുട്ടികള്‍ക്ക് ഇതിലൂടെ കഴിയും. സങ്കീര്‍ണമായ ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തെ ക്യുജിസ് എന്ന സ്വതന്ത്ര സോഫ്റ്റ് വേറിലൂടെ ലളിതമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
വരകള്‍ക്ക് ജീവന്‍ പകരാം എന്ന അധ്യായത്തിലൂടെ ദ്വിമാന അനിമേഷന്‍ ചിത്രങ്ങള്‍ തയ്യാറാക്കാന്‍ പഠിപ്പിക്കുന്നു. സോഫ്റ്റ് വേര്‍ ഉപയോഗിച്ച് ചിത്രം വരയ്ക്കാനും ശബ്ദ-ചലച്ചിത്ര ഫയലുകളെ എഡിറ്റ് ചെയ്ത് ഹ്രസ്വ സിനിമകള്‍ നിര്‍മിക്കാനും സഹായിക്കുന്ന ഭാഗവും പാഠപുസ്തകത്തിലുണ്ട്. കൂടാതെ എഡിറ്റിങ്, സൗണ്ട് റെക്കോര്‍ഡിങ്, സീനുകള്‍ യോജിപ്പിക്കല്‍ തുടങ്ങി ചലച്ചിത്ര നിര്‍മാണത്തിന്റെ വ്യത്യസ്ത മേഖലകള്‍ പുസ്തകം പരിചയപ്പെടുത്തുന്നുമുണ്ട്.
കമ്പ്യൂട്ടറിന്റെ ഐ.പി. വിലാസം കണ്ടെത്തല്‍, ഫയലുകളും മറ്റും പങ്കുവെയ്ക്കല്‍ തുടങ്ങി ശൃംഖലാ പ്രവര്‍ത്തനങ്ങളും പത്താംക്ലാസില്‍ പഠിക്കണം. വെബ്‌പേജുകള്‍ തയ്യാറാക്കാനും കഴിയും. നക്ഷത്ര സമൂഹങ്ങളെക്കുറിച്ചുള്ള വിശദമായ പഠനമുള്ള സ്റ്റെല്ലേറിയം സോഫ്റ്റ് വേര്‍ വിശദമായി പഠിപ്പിക്കുന്നുണ്ട്. ഭൂഗോളത്തിന്റെ ഏത് പ്രദേശത്തുമുള്ള ആകാശദൃശ്യങ്ങള്‍ ഈ സോഫ്റ്റ് വേറിലൂടെ കാണാം.
മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലായി തയ്യാറാക്കിയ പാഠപുസ്തകം മെയില്‍ വിതരണത്തിനെത്തും. തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ഐ.ടി. @ സ്‌കൂള്‍ ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു

2012, ഏപ്രിൽ 5, വ്യാഴാഴ്‌ച