2016 നവംബർ 9, ബുധനാഴ്‌ച


ഫലപ്രദമായ ക്ലസ്റ്റര്‍

നവമ്പര്‍ 5 ന് ജില്ലയില്‍ നടന്ന ക്ലസ്റ്റര്‍ സംഗമം ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായി. അധ്യാപകരില്‍ പലരും നല്ല തയ്യാറെടുപ്പുകളോടെയാണ് ക്ലസ്റ്റര്‍ പരിശീലനത്തില്‍ എത്തിച്ചേര്‍ന്നത്
  • ഒന്നാം ടേം മൂല്യനിര്‍ണയത്തിന്റെ തുടര്‍ച്ചയായി നടത്തിയ ട്രൈഔട്ടുകള്‍ സെമിനാര്‍ പേപ്പറുകളായി പലരും അവതരിപ്പിച്ചു
  • ട്രെയിനര്‍മാരാകട്ടെ പുതിയ അധ്യായത്തിലേക്കു വേണ്ട ട്രൈഔട്ടുകള്‍ നടത്തി അനുഭവസമ്പന്നരായും ആത്മവിശ്വാസമുള്ളവരായുമാണ് സംഗമത്തിന് നേതൃത്വം നല്‍കിയത്.
  • കൂടാതെ അധ്യാപകരും കൂടിയിരുന്ന് ഒട്ടേറെ മേഖലകള്‍ക്ക് ഫലപ്രദമായ അവതരണസാധ്യതകള്‍ അവതരിപ്പിച്ചു
  • മിക്ക കേന്ദ്രങ്ങളിലും ക്ലസ്റ്ററിന്റെ ചെലവ് സുതാര്യമായി അവതരിപ്പിക്കുന്ന പുതിയ ശൈലിയും സ്വീകരിക്കപ്പെട്ടു
  • മിക്ക ഉപജില്ലകളിലും കഴിഞ്ഞ ക്ലസ്റ്ററിനെക്കാളും കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞതും എതാണ്ടെല്ലാ ക്ലാസ്മുറികളിലും എല്‍ സി ഡി പ്രൊജക്റ്റര്‍ ലഭ്യമാക്കാനായതും കൂട്ടായ്മയുടെ വിജയമായി മാറി
ചുരുക്കത്തില്‍ ഏതാനും സംഘടനകള്‍ ബഹിഷ്കരിച്ചിട്ടുപോലും ക്ലസ്റ്റര്‍ തയ്യാറെടുപ്പുകള്‍ മെച്ചപ്പെടുത്താന്‍ ബി ആര്‍ സി കള്‍ കാണിച്ച താത്പര്യം അഭിനന്ദനീയമാണ്. ഡയറ്റും വിദ്യാഭ്യാസ ഓഫീസര്‍മാരും നിര്‍ല്ലോഭമായ പിന്തുണ നല്‍കിയതോടെ ക്ലസ്റ്റര്‍ എണ്ണം കൊണ്ടല്ലെങ്കിലും ഗുണം കൊണ്ട് ഏറ്റവും ശ്രദ്ധേയമായി. " ഒന്നും കിട്ടിയില്ലഎന്ന പരാതി പങ്കാളികളില്‍ ആര്‍ക്കും തന്നെ ഉണ്ടായിരുന്നില്ല

2016 നവംബർ 5, ശനിയാഴ്‌ച

കവിത

        തുലാവര്‍ഷപ്പച്ച...

കടം കൊണ്ടൊരീ ശീര്‍ഷകത്തില്‍ കുറിക്കാം
ഞാനെന്റെ ഹൃദയത്തിന്‍ മുറിപ്പാടുകള്‍ !
ഇറ്റുവീഴുന്നൊരീ രക്തതുള്ളികളില്‍
വിരിയട്ടൊരായിരം സ്നേഹപുഷ്പങ്ങള്‍..

          തുലാവര്‍ഷമിനിയുമിങ്ങണയണം
          ഉണങ്ങി വരണ്ടൊരീ മരൂഭൂമിയില്‍
          മരുപ്പച്ച തീര്‍ക്കുവാനണയണം
          ധരിത്രിയിവിടെ ത്രസിച്ചു നില്‍ക്കുന്നൂ..

വന്ധ്യമേഘങ്ങളെ നോക്കിയെന്നും
നെടുവീര്‍പ്പയയ്ക്കും, പിന്നെകിനാവു കാണും
ഗദ്ഗദങ്ങളെന്നുമീ മണ്ണിനെ
ചുട്ടുനീറ്റുന്നൂ,ചാമ്പലായ് ദഹിക്കുന്നൂ..

          തുലാവര്‍ഷപ്പച്ചകളൊരോര്‍മയില്‍
          തരുക്കളായ് ലതകളായ് നില്‍ക്കുന്നൂ
          പൂക്കളും ശലഭങ്ങളുമിടചേര്‍ന്നാ-
          ദൃശ്യമിന്നൊരു പകല്‍ക്കിനാവു മാത്രം.

ഈ മണ്ണിലിനിയും വര്‍ഷിക്കുമോ
ഗഗനമേ നിന്റെ പീയൂഷധാര ?
മറ്റൊരു മേഘരാഗം പാടുവാന്‍
ഇനിയുംവരുമോ പ്രേമഗായകന്‍ ?

           നഷ്ടമായ തുലാവര്‍ഷത്തിനായിന്നും
           കാതോര്‍ത്തു കാത്തിരിക്കുന്ന വേഴാമ്പലേ ..
           മഴയെത്തുവാനായി നോമ്പുനോക്കും
           നിന്‍ വ്രതശുദ്ധിയാരു കണ്ടൂ?

വസന്തങ്ങളെത്രമേല്‍ കൊഴിഞ്ഞാലുമീ-
കാലചക്രമെത്രയേറെയുരുണ്ടാലും
മറവിയാകും മാറാലയ്ക്കാകുമോ..
മറയ്ക്കുവാനീ തപ്തചിന്തകളെന്നേയ്ക്കും

          അന്തരംഗം വെളിവാക്കുവാന്‍
          ഭാഷയതപൂര്‍ണ്ണമെന്നു പാടിയ
          മഹാകവേ ഇന്നുമെന്നും
          നീയനശ്വരനായ് വാഴ്ക !