2016, ജൂലൈ 2, ശനിയാഴ്‌ച


ബംഡി



മന്നു ഭണ്ഡാരി

മമ്മി ഡ്രസിംഗ് ടേബിളിനു മുമ്പില്‍ ഒരുങ്ങികൊണ്ടിരിക്കുന്നു.ബണ്ടി മമ്മിയുടെ പിന്നില്‍ നിശബ്ദനായി നോക്കി നില്‍ക്കുകയാണ്.മമ്മി കോളേജിലേയ്ക്കു പോകാന്‍ തയാറെടുക്കുമ്പോഴൊക്കെ ബണ്ടി വളരെ കൗതുകത്തോടെ നോക്കി നില്‍ക്കും.ഡ്രസിംഗ് ടേബിളിലിരിക്കുന്ന പല നിറത്തിലുളള കുപ്പികളില്‍ ,ചെറുതും വലുതുമായ ഡപ്പികളില്‍ എന്തോ മാജിക് മാജിക് ഒളിഞ്ഞിരുപ്പുണ്ട് എന്ന് ബണ്ടിക്ക് എപ്പോഴും തോന്നാറുണ്ട്.
കാരണം ഒരുങ്ങികഴിയുമ്പോള്‍ മമ്മി ആകെ മാറിപ്പോകുന്നു.പക്ഷെ അതെന്താണെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല.എന്തുതന്നെയായിരുന്നാലും ഇത് തന്റെ മമ്മിയല്ല,മററാരോ ആണെന്ന് ബണ്ടിയ്ക്ക് തോന്നാറുണ്ട്.

ഒരുക്കം കഴിഞ്ഞ് കൈയില്‍ പേഴ്സുമായി മമ്മി പറഞ്ഞു- "നോക്കൂ ,വെയിലത്ത് പുറത്തേയ്ക്ക് പോകരുത്.ശരി !” പിന്നെ അപ്പച്ചിയോട് പറഞ്ഞു- "ബണ്ടിയ്ക് ഇഷ്ടമുളളത് ഉണ്ടാക്കുക.ഇഷ്ടമുളളത് മാത്രം.,മനസ്സിലായോ ?”
പോകുന്നതിനുമുന്‍പ് മമ്മി അവന്റെ കവിളില്‍ തലോടി.മുടിയിഴകളില്‍ വിരല്‍ കോര്‍ത്ത് മാടിയൊതുക്കി.
പക്ഷെ ബണ്ടി അനങ്ങാതെ പ്രതിമ പോലെ നിന്നു. അമ്മയുടെ കയ്യില്‍ പിടിച്ച് തൂങ്ങിയില്ല.എന്തങ്കിലും വേണമെന്ന് ആവശ്യപ്പെട്ടതുമില്ല. മമ്മി അവനെ ചേര്‍ത്തു നിര്‍ത്തി.മമ്മിയോട് ചേര്‍ന്നു നിന്നെങ്കിലും മമ്മി തന്നില്‍ നിന്നും ഒരുപാട് അകന്നു പോയതായി ബണ്ടിക്കു തോന്നി. മമ്മിയുടെ ചെരുപ്പിന്റെ ശബ്ദം വരാന്തയിലെ പടികളിലെത്തിയപ്പോള്‍ ബണ്ടി മുറിയുടെ വാതില്‍ക്കല്‍ വന്നു നിന്നു.
മമ്മി ഗേററ് തുറന്ന്
റോഡ് കടന്ന് വീടിന് എതിര്‍വശത്തുളള കോളേജിലേക്ക് കയറിയപ്പോള്‍ ബണ്ടി ഓടിച്ചെന്ന് വീടിന്റെ ഗേററിനുഅടുത്ത് പോയി നിന്നു.ദൂരേയ്ക്ക് നടന്നകലുന്ന മമ്മിയെ കാണാനായി.അളന്നുകുറിച്ച ചുവടുകളോടെ
നേരെ നടക്കും.ഇനി തിരിഞ്ഞ് നോക്കില്ലെന്ന് അവനറിയാം.മുറിയുടെ വാതില്‍ക്കല്‍ എത്തുമ്പോള്‍ പ്യൂണ്‍ വന്ന് സല്യൂട്ട് ചെയ്ത് മുറി തുറന്നു കൊടുക്കും.അകത്തു കയറി ഒരു വലിയ മേശയുടെ പിന്നാലെയുളള കസേരയില്‍ ഇരിക്കും.മേശപ്പുറത്ത് കത്തുകളുടെ കൂമ്പാരം ഉണ്ടായിരിക്കും.ഒപ്പം ഫയലുകളും പിന്നെ മമ്മി ആളാകെ മാറിപ്പോകും.ചുരുക്കിപറഞ്ഞാല്‍പ്രിന്‍സിപ്പളിന്റെ കസേരയിലിരിക്കുന്ന മമ്മിയെ ബണ്ടിക്ക്
ഒട്ടും ഇഷ്ടമില്ല.



മുമ്പ് ബണ്ടിയ്ക്ക് അവധിയുളള ദിവസങ്ങളില്‍ അവനേയും കോളേജിലേയ്ക്ക് കൂട്ടിക്കോണ്ടു പോകുമായിരുന്നു.പ്യൂണ്‍ അവനെ കണ്ടാലുടന്‍ എടുക്കാന്‍ നോക്കും.അപ്പോള്‍ അവന്‍ കൈ തട്ടി മാററും.
മമ്മിയുടെ മുറിയുടെ ഒരു കോണിലായി ബണ്ടിക്കു വേണ്ടി ഒരു ചെറിയ മേശയും കസേരയും ഇട്ടിട്ടുണ്ട്.അതിലിരുന്ന് പടം വരക്കും.മുറിയിലേയ്ക്കു വരുന്നവര്‍ ബണ്ടിയെ നോക്കി സ്നേഹത്തോടെ ചിരിക്കും.
അപ്പോള്‍ അവന്‍ മമ്മിയുടെ നേരെ നോക്കും.എന്നാല്‍ പ്രിന്‍സിപ്പാളിന്റെ കസേരയിലിരിക്കുമ്പോള്‍ മമ്മിയുടെ മുഖം തികച്ചും വ്യത്യസ്തമായിരിക്കും.യഥാര്‍ത്ഥമുഖത്തിനു മീതെ മറ്റൊരു മുഖം വച്ചതു പോലെ .മമ്മിക്ക് മററൊരു മുഖം കൂടിയുണ്ട്. തീര്‍ച്ച.മുഖം മാത്രമല്ല,സ്വരവും എത്ര ദൃഡമാണ്.സംസാരിക്കുന്നതു കേട്ടാല്‍ വഴക്കു പറയുന്നതായി തോന്നും.ബണ്ടിയെ മമ്മി അധികം വഴക്കു പറയാറില്ല.സ്നേഹിക്കുകമാത്രം.അതുകൊണ്ട് പ്രിന്‍സിപ്പാളിന്റെ കസേരയിലിരിക്കുന്ന ദേഷ്യഭാവമുളള മമ്മിയെബണ്ടിക്ക് തീരെ ഇഷ്ടമില്ല.

കോളേജില്‍ ബണ്ടിക്കും മമ്മിക്കുമിടയില്‍ ഒരുപാട് വസ്തുക്കള്‍ ഉണ്ട്.മമ്മിയുടെ കൃത്രിമമായ മുഖം ,കോളേജ്,വലിയ കെട്ടിടങ്ങള്‍ , കോളേജില്‍ പഠിക്കുന്നഒരുപാട് പെണ്‍കുട്ടികള്‍,കോളേജിലെ ഒത്തിരി ജോലികള്‍ ,ഇടക്കിടെ കേള്‍ക്കുന്ന മണിയടി ശബ്ദം.അതിനെ തുടര്‍ന്നുളള ബഹളം .ഇവയ്ക്കിടയില്‍ ഒരററത്ത് നിശബ്ദമായി ബണ്ടി,മററേയററത്ത് മമ്മി,ആര്‍ക്കൊക്കെയോ നിര്‍ദ്ദേശം കൊടുത്തു കൊണ്ട് .
അതുകൊണ്ട് അവന്‍ കോളേജില്‍ പോകുന്നത് നിര്‍ത്തി.അവിടെ ആരുടെ അടുത്ത് പോകാന്‍
അവിടെയുളളത് മമ്മിയല്ല,പ്രിന്‍സിപ്പല്‍ ആണ്.അവര്‍ക്ക് ചുററും ഒരുപാട് ആളുകള്‍.,ഒത്തിരി ജോലികള്‍,
അവിടെയില്ലാത്തത് ബണ്ടി മാത്രം.





Prepared by Asok Kumar N.A, GHSS Perumpalam for ashokhindiblogspot.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ